1കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാൎത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു - അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
8പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുൎഗ്ഗത്തിൽ ദാവീദിനോടു ചേൎന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,
10നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു,
11ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,
12എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,
13പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.
14ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേൎക്കും വലിയവൻ ആയിരംപേൎക്കും മതിയായവൻ.
15അവർ ഒന്നാം മാസത്തിൽ യോൎദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
16ചില ബെന്യാമീന്യരും യെഹൂദ്യരും ദുൎഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.
17ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേൎന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
18അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേൎന്നു; അവർ അവൎക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
20അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്നു അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേൎന്നു.
21അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവൎച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.
22ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്നു ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീൎന്നു.
23 യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു:
24പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ.
27അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ.
28പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
29ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൌൽഗൃഹത്തിന്റെ കാൎയ്യം നോക്കിവന്നിരുന്നു.
30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറുപേർ.
31മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
32യിസ്സാഖാൎയ്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.