1അങ്ങനെ ശലോമോൻരാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസൎയ്യാവു പുരോഹിതൻ.
3ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
4യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
5നാഥാന്റെ മകനായ അസൎയ്യാവു കാൎയ്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാൎത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാൎയ്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാൎത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
8അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാൎയ്യയായിരുന്നു;
12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അൎഗ്ഗോബ് ദേശവും ആയിരുന്നു,
14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാൎയ്യയായി പരിഗ്രഹിച്ചു;
16ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
17യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോൎയ്യ രാജാവായ സീഹോന്റെയും
19ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാൎയ്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
20യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപൎയ്യന്തം സേവിച്ചു.
22ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.